Sunday, 26 January 2014

പ്രണയിക്കുമ്പോൾ

ഒരേ മരത്തിലെങ്കിലും നമ്മൾ പൂത്തതു
വ്യത്യസ്ഥ ശാഖകളിലായിരുന്നു
എന്നിട്ടും വീശിയടിച്ച കാറ്റിൽ
നമ്മളൊരുമിച്ചു  ഞെട്ടറ്റു വീണു.
ഒരേ മഴയിലെങ്കിലും നമ്മൾ പൊഴിഞ്ഞത്
വെവ്വേറെ പുഴകളിലായിരുന്നു.
എന്നിട്ടും കാലത്തിന്റെ കുത്തൊഴുക്കിൽ
നമ്മൾ ഒരേ കടലിൽ  അലിഞ്ഞു.
ആലിപ്പഴങ്ങൾ പൊഴിയുന്ന ഒരു വൃശ്ചിക
പുലരിയിലാണ്‌ നാമാദ്യമായി കണ്ടത്.
മുൻപിൽ നീണ്ടു കിടന്നത് ശൂന്യതയായിട്ടും
നമ്മൾ ഒരുമിച്ചു നടക്കാൻ തുടങ്ങി.
തമ്മിൽ കാണുമ്പോഴെല്ലാം കൃഷ്ണമണികൾ
ഓടിയൊളിച്ചു. ഹൃദയം മിടിക്കുവാൻ മറന്നു.
ഒരുമിച്ചു നടക്കുമ്പോൾ നമ്മുടെ നിഴലുകൾ
പരസ്പരം പുണർന്നു;നമുക്കിടയിൽ മൌനം സംസാരിച്ചു.
ചില്ലകളിൽ മഞ്ഞു ചേക്കേറാൻ തുടങ്ങുന്ന
സായന്തനത്തിൽ യാത്ര അവസാനിക്കുമ്പോൾ
നീ എന്റെയും ഞാൻ നിന്റെയും
ഹൃദയത്തെ തിരിച്ചറിഞ്ഞിരുന്നു.
നമുക്കിടയിൽ ഇപ്പോഴും മുന്തി നില്ക്കുന്ന
മൌനത്തിന്റെ ചെറിയ വിള്ളലുകളിലൂടെ
പ്രണയം ചെരിഞ്ഞു പതിക്കുന്നുണ്ടായിരുന്നു
എന്റെയും നിന്റെയും ഹൃദയത്തിൽ