Sunday, 20 July 2014

കാത്തിരുപ്പിനശേഷം..................

ഇനിയും ഞാൻ കാത്തിരിക്കില്ല 
നിലാവ് മറയിട്ട 
ഒരു നിഴലിൻ ചുവട്ടിലും 
മൂകത അട്ടഹസിച്ച 
ഒരു രാത്രിയുടെ താഴ്വരയിലും 
ഇല്ല ഇനിയെനിക്ക് കഴിയില്ല 
ഉരുകിയൊലിച്ച് 
ഉറഞ്ഞു കിടക്കുന്ന സമയങ്ങൾ 
എന്നെ തുറിച്ചു നോക്കുന്നു 
സഞ്ചരിക്കാൻ ഇനിയും ഒരുപാടുണ്ട് 
അഴുക്കും വഴുക്കും 
സുഗന്ധവുമുള്ള പാതകൾ 
പാദങ്ങൾ വഴുക്കി,
തൊണ്ട ഇടറി 
ഒരു വാക്ക് പോലും 
മൊഴിയാനാവതെ 
മുരണ്ടു നീങ്ങുമ്പോൾ 
നിനക്ക് വേണമെങ്കിൽ 
പൊട്ടിച്ചിരിക്കാം 
ഓർമ്മകൾ 
ഞെക്കിപ്പിഴിഞ്ഞെടുത്ത
എന്റെ അവസാനത്തെ 
കണ്ണുനീർ തുള്ളിയിൽ 
അത് ലയിച്ചു ചേരട്ടെ 
ഇടറുന്ന സ്വരങ്ങളിൽ 
തളരാത്ത സംഗീതങ്ങൾ 
ഞാൻ മീട്ടിയെടുക്കും 
മുറിവുകൾ വീണ ഹൃദയത്തിലൂടെ 
കിനിഞ്ഞു തുടങ്ങിയ രക്തത്തിലൂടെ 
മസ്തിഷ്ക്കത്തിലെക്കു 
അവ നിറഞ്ഞൊഴുകും.
എങ്കിലും ഒരപേക്ഷ.
സ്മൃതിയുടെ താളുകളിൽ 
നിന്ന് പറിച്ചു നീക്കിയാലും 
ഒരു നിമിഷം, ഒരു സെക്കന്റ്‌,
ആ ശൂന്യതയെ കുറിച്ചെങ്കിലും 
ഓർക്കണേ..........................

Thursday, 6 February 2014

ആത്മഭാഷണം

ഒടുവിൽ  ഇതളിതളായ് കൊഴിയാം
ഹൃദയത്തിന്റെ മിനുത്ത ഭിത്തിയിൽ
ചേർന്ന്, ഓർമകളുടെ ചിലമ്പി-
തേങ്ങുന്ന മഴയ്ക്ക്‌ കാതോർത്ത്
പതുങ്ങിയിരിപ്പാണ് എന്റെ 'ആത്മാവ്'
തുറന്നിട്ട ജാലകത്തിനുമപ്പുറം
ഇനിയുമൊരു വെള്ളി വെളിച്ചത്തിൽ,
അനേകം ചിതപ്പൂക്കളായ് പുനർജനിക്കാം.
മണ്ണിൽ  മനസ്സിന്റെ വർണ്ണം പടർത്താം
ഇനിയും നിലയ്ക്കാത്ത കണ്ണിലെ
കറുത്ത ബിന്ദുവിൽ പടർന്നു
കയറുന്നത് സ്നേഹത്തിന്റെ സാക്ഷ്യങ്ങളാണ്
ഒരിക്കൽ കൂടി മിടിക്കാൻ മടിക്കുന്ന
ഹൃദയതാളങ്ങളിൽ നിറയെ
പകർന്നു തീരാത്ത വാത്സല്യമധുവാണ്.
കണ്ണിമകളിൽ മരവിക്കുന്ന മോഹങ്ങൾക്ക്
അകലുന്ന കാഴ്ചകൾക്ക് തീ കൊളുത്തരുതേ!
ഒരില ചോറിനായി,
ഒരു കവിൾ പായസ മധുരത്തിനായി
നിന്നിലെ എന്നെ ദഹിപ്പിച്ചു കളയരുതേ!
അരുത് സുഹൃത്തേ,
വിങ്ങുന്ന എന്റെ ഹൃദയത്തെ
മണ്ണിട്ട്‌ മൂടരുതേ...
അവസാനമായി ആത്മാവിൽ കൈ ചേർത്തു
ഒരിക്കൽ കൂടി എന്നെ തിരിച്ചു വിളിക്കില്ലേ?
ഒരുപക്ഷേ പിൻവിളി ഉറഞ്ഞു പോയ
മഞ്ഞിനെ ചുട്ടുപൊള്ളിച്ചുവെങ്കിലോ....................?

Sunday, 26 January 2014

പ്രണയിക്കുമ്പോൾ

ഒരേ മരത്തിലെങ്കിലും നമ്മൾ പൂത്തതു
വ്യത്യസ്ഥ ശാഖകളിലായിരുന്നു
എന്നിട്ടും വീശിയടിച്ച കാറ്റിൽ
നമ്മളൊരുമിച്ചു  ഞെട്ടറ്റു വീണു.
ഒരേ മഴയിലെങ്കിലും നമ്മൾ പൊഴിഞ്ഞത്
വെവ്വേറെ പുഴകളിലായിരുന്നു.
എന്നിട്ടും കാലത്തിന്റെ കുത്തൊഴുക്കിൽ
നമ്മൾ ഒരേ കടലിൽ  അലിഞ്ഞു.
ആലിപ്പഴങ്ങൾ പൊഴിയുന്ന ഒരു വൃശ്ചിക
പുലരിയിലാണ്‌ നാമാദ്യമായി കണ്ടത്.
മുൻപിൽ നീണ്ടു കിടന്നത് ശൂന്യതയായിട്ടും
നമ്മൾ ഒരുമിച്ചു നടക്കാൻ തുടങ്ങി.
തമ്മിൽ കാണുമ്പോഴെല്ലാം കൃഷ്ണമണികൾ
ഓടിയൊളിച്ചു. ഹൃദയം മിടിക്കുവാൻ മറന്നു.
ഒരുമിച്ചു നടക്കുമ്പോൾ നമ്മുടെ നിഴലുകൾ
പരസ്പരം പുണർന്നു;നമുക്കിടയിൽ മൌനം സംസാരിച്ചു.
ചില്ലകളിൽ മഞ്ഞു ചേക്കേറാൻ തുടങ്ങുന്ന
സായന്തനത്തിൽ യാത്ര അവസാനിക്കുമ്പോൾ
നീ എന്റെയും ഞാൻ നിന്റെയും
ഹൃദയത്തെ തിരിച്ചറിഞ്ഞിരുന്നു.
നമുക്കിടയിൽ ഇപ്പോഴും മുന്തി നില്ക്കുന്ന
മൌനത്തിന്റെ ചെറിയ വിള്ളലുകളിലൂടെ
പ്രണയം ചെരിഞ്ഞു പതിക്കുന്നുണ്ടായിരുന്നു
എന്റെയും നിന്റെയും ഹൃദയത്തിൽ